Monday, December 29, 2008

മരീചിക

പ്രവാസജീവിതത്തിന്‍റെ പച്ചയായ ഒരു നേര്‍ക്കാഴ്ച:

പള്ളിയില്‍ കാണുന്ന മുഖമാണ് നിത്യം,
പറയാതെ അറിയാം മനസ്സിന്‍റെ സത്യം!

വെള്ളി നിണഞ്ഞുള്ള താടി രോമങ്ങളില്‍
വെട്ടിത്തിളങ്ങുന്നു ജലകണം സൂര്യനാല്‍,
തിമരം പടര്‍ന്ന കണ്‍കളില്‍ ശങ്കയുടെ
അരുവികളൊഴുകുന്നു, മൂകമായ് ശാന്തമായ്.

ലോഞ്ച്‌ കേറി വന്നതാവാം പണ്ട്,
നെഞ്ചകം നീറിയ യാത്രയാവാം.
സ്വര്‍ണം വിളയുന്ന നാട്ടിലെത്താന്‍, സ്വന്തം
പെണ്ണിന്‍റെ കണ്ണീര്‍ മറന്നതാവാം!

മടിയോടെ ചോദിച്ചു, "കാണാനൊരാഗ്രഹം,
വരയുമോ അങ്ങയുടെ ജീവചിത്രം?"
ഊഹം പിഴച്ചില്ല, കടല്‍ചൊരുക്കിന്‍ മനം-
പുരട്ടും കഥകള്‍ ഉരഞ്ഞയാള്‍ മന്ദം.

കടല്‍ താണ്ടി തീരമണഞ്ഞയാള്‍ കണ്ടതോ
കണ്ണീരിന്‍ വന്‍കടല്‍ വറ്റാതെ ചുറ്റിലും!
അടിയാനുമടിമയും ദാസിയും വേശ്യയും
ഒട്ടകപ്പാലിനാല്‍ ഓണമുണ്ണുന്നവര്‍!

ആട്ടിനെ തീറ്റാന്‍ മരുപ്പച്ച തേടിയും
കാട്ടിലെ ചുള്ളി പെറുക്കിയടുക്കിയും
മരുക്കാടിന്‍ ചൂടേറ്റു വാങ്ങിയ മനവുമായ്‌
ജലപാനമില്ലാതെ വിങ്ങിയിട്ടുണ്ടയാള്‍.

റൊട്ടിയില്‍ തേക്കുവാന്‍ വെണ്ണ ചോദിച്ചതി-
ന്നെത്രനാള്‍ പട്ടിണി കിടത്തിയീമര്‍ത്യനെ!
പ്രാണന്‍ പിടഞ്ഞോരാ ഭൂതകാലത്തിന്‍റെ
പൊള്ളുന്ന ഓര്‍മ്മകള്‍ ദീര്‍ഘനിശ്വാസമായ്.

ഓര്‍മ്മകള്‍ വല്ലാതെ ചങ്കില്‍ പിടയുമ്പോള്‍,
ദുഃഖങ്ങള്‍ വര്‍ഷമായ് ഉള്ളില്‍ പതിക്കുമ്പോള്‍
ഒറ്റയ്ക്കിരുന്നയാള്‍ പൊട്ടിക്കരയാറുണ്ടിന്നു-
പിറന്നൊരു ഉണ്ണി കണക്കവേ!

"യാചക വേഷം ആടാതിരിക്കുവാന്‍
പാചക ജോലി പഠിച്ചു മടിയാതെ
അന്നപ്പുരയുടെ അലിവിനാല്‍ ഇന്നിനെ
അഗ്നി വിഴുങ്ങാതെ കാത്തു പോവുന്നു ഞാന്‍."

മിഴി ചിമ്മി പതിയെ മോഴിഞ്ഞയാള്‍, "ഇനിയാരും
മരീചിക കണ്ടീ വഴിയേ വരായ്ക"

പള്ളിയില്‍ കാണുന്ന മുഖമാണ് നിത്യം,
പറയാതെ അറിയാം മനസ്സിന്‍റെ സത്യം!


കൂടെയുള്ളവര്‍