Monday, April 12, 2010

ജിഹാദ്

നൂറ്റാണ്ടുകള്‍ക്കപ്പുറം
അലമുറിച്ചൊഴുകിയടുത്തത്
തല കൊയ്യാനായിരുന്നില്ല,
കൈ കൊടുത്ത് കരയേറ്റിയത്
കഴുത്തറുക്കാനുമല്ല.

കൊടുത്തും വാങ്ങിയും
കരിക്കും കാരക്കയും
ഇണ ചേര്‍ന്നപ്പോള്‍
വിരിഞ്ഞതത്രയും വസന്തം.

ദാവണി ചുറ്റിയ പടിഞ്ഞാറന്‍ കാറ്റിന്
അത്തറിന്റെ സുഗന്ധം,
മെയ്ച്ചുവടിന്റെ തിരയിളക്കത്തിന്
അറബന മുട്ടിന്റെ താളം.

ബദ്റും ഉഹ്ദും* പടപ്പാട്ടുകളായ്
വീര ഹൃദയങ്ങളില്‍
വീരസ്യമാര്‍ത്തിരുന്നു അന്നും!

തലമുറകളുടെ
പാകപ്പെടലുകള്‍ക്കിപ്പുറം,

താടിയും തലപ്പാവും തീവ്രവാദിക്കപ്പലും
അറബിപ്പടയുടെ കാരക്ക ബോംബും,
കറുപ്പില്‍ വെള്ള പുതച്ച്
ലീഡ് ന്യൂസാക്കി
അദൃശ്യ വക്താവിന്റെ
അകിട് കറന്ന്
വായനക്കാരന് പകരുന്ന
വാര്‍ത്തകളുടെ തീരത്ത്,

ബ്രേക്കിംഗ് ന്യൂസില്‍ മുഖമടിച്ചു വീഴാതെ,
ഉടവാള് കൊണ്ട്
കരിക്ക് ചെത്തി കരം പിടിക്കുന്ന
നാട്ടുരാജാവിന്റെ വിളി കാത്ത്
നങ്കൂരമെറിയാന്‍ ഇടം തേടുന്നു
മറ്റൊരു മാലിക് ഇബ്‌നു ദിനാര്‍ !**


*ഇസ്ലാമിക ചരിത്രത്തിലെ രണ്ടു പ്രധാന പോരാട്ടങ്ങള്‍
**ഇന്ത്യയില്‍ ഇസ്‌ലാംമത പ്രബോധനത്തിനു
വന്ന ആദ്യ സംഘത്തിന്റെ നായകന്‍

കൂടെയുള്ളവര്‍