Tuesday, February 16, 2010

പീഡനം

ഒച്ചിനേക്കാള്‍ ഇഴച്ചിലെന്ന്
ചീവീടിനെക്കാള്‍ ഒച്ചയെന്ന്
കരിക്കട്ടെയെക്കാള്‍ കറുപ്പെന്ന്
ഈളു പോലെ മെലിഞ്ഞെന്ന്

പറഞ്ഞാലും പറഞ്ഞാലും
കേട്ട ഭാവം നടിക്കാതെ
തേരട്ട പോലെ ചുരുണ്ടതെന്തെന്ന്

നായവാലില്‍ കുഴലെന്തിനെന്ന്
വെണ്ടയ്ക്ക പോലെ മൂത്തിട്ടെന്തെന്ന്‍
ആന വല്ല്യുപ്പയ്ക്കായിരുന്നില്ലേയെന്ന്

കേട്ടാലും കേട്ടാലും
പഠിച്ചെന്നു പറയാതെ
പ്രതിമ പോലെ നില്‍ക്കുന്നതെന്തെന്ന് !

കറുത്താലും മെലിഞ്ഞാലും
കരിഞ്ഞുണങ്ങി കൊഴിഞ്ഞാലും
എനിക്കിവള്‍ കരളെന്ന്
ചെവിയോര്‍ത്ത മിഴിക്കോണില്‍
മങ്ങിത്തെളിഞ്ഞത് ,
കണ്ണുകളില്‍ പൂക്കാലെമെന്ന്
ചുണ്ടുകളില്‍ തേന്‍തുള്ളിയെന്ന്
കവിളുകള്‍ കണ്ണാടിയെന്ന്
കവിത പാടിയ നാവുണ്ട്
'എത്രയെന്ന് എത്രയെന്ന് '
ഉമ്മറക്കോലായില്‍
തട്ടാനും ത്രാസിനുമൊപ്പം!

കൂടെയുള്ളവര്‍