Tuesday, March 23, 2010

പ്രാണന്റെ പാട്ട്

ഇത് കട്ടെടുത്ത പാട്ട്!

പശിമ വറ്റി വരണ്ടു പോയ
വയലിനൊപ്പം
തുടി കൊട്ടി പാടുന്ന
മലയന്റെ പാട്ട്.

ലാടമണിഞ്ഞ കുളമ്പുകള്‍
ആഞ്ഞാഞ്ഞു പതിഞ്ഞിട്ടും,
വീശിയെറിഞ്ഞ വിത്തിനെ
ഉദരത്തിലൊളിപ്പിച്ച്
വിള വിളയാന്‍
കള കളഞ്ഞ് കാത്തിരുന്ന
മണ്ണിന്റെ പാട്ട്.

ഒഴുക്ക് മുറിഞ്ഞ പുഴയെ നോക്കി
ചെകിളയൊടിഞ്ഞ മീനിനൊപ്പം
ചങ്കിടിപ്പ് താളം കൊട്ടുന്ന
വലക്കാരന്റെ പാട്ട്.

വാളയും വരാലും
കൂരിയും കാരിയും
തിമിര്‍ത്താടിയ ഓര്മ പേറി,
മെലിഞ്ഞുണങ്ങി
അലിഞ്ഞു തീര്‍ന്ന
ചാലടഞ്ഞ് കിനാവുറഞ്ഞ
നദിയുടെ പാട്ട്.

ഇനി
നിങ്ങള്‍ക്കും പറയാം
പാടി നടക്കാം,
ഇത് കട്ടെടുത്ത പാട്ടെന്ന്‍.

പാണനെ തന്നെയും തന്നേക്കാം
പശിയടക്കട്ടെ പാവം
പരദേശി കനിഞ്ഞെങ്കിലും!

Monday, March 8, 2010

മടക്കം

പോകാനായില്ലേ എന്ന വിളി
മലക്കുല്‍ മൗത്തിന്റേതായിരുന്നു.*

പകലുറക്കം തളര്‍ത്തിയ
കണ്ണുകളില്‍
ഭീതി പടര്‍ന്നതും
നെഞ്ചിന്‍ കൂടിനുള്ളില്‍
ഇടിവാള്‍ പതിച്ചതും
എന്നെ വിട്ടേക്കൂ എന്ന്
ഒച്ചയില്ലാതെ അലറിയതും
വിധിപാലകനെ ഒട്ടും തളര്‍ത്തിയില്ല.

പെരുവിരലില്‍
പെരുത്ത്‌ തുടങ്ങിയ വേദന
മുട്ടുകാലിലിഴഞ്ഞു
അരക്കെട്ടിനെ ഉലച്ച്‌
വയറിലൂടെ കരളിലൂടെ
ചങ്കില്‍ പിടിച്ചു തലയോട്ടിയിലേക്ക്.

വെറുതെയെങ്കിലും
ഒന്ന് പിടഞ്ഞു നോക്കി
കുടഞ്ഞലറി നോക്കി
ഉറക്കം ഉലഞ്ഞ്
സ്വപ്നം തെറിച്ചു പോയാലോ!

നെയ്യുറുമ്പുകളുടെ
മൗനജാഥയ്ക്ക് വഴിയൊരുക്കി
കാലന്‍ നടന്നകന്നപ്പോഴേയ്ക്കും
സ്വപ്നവര്‍ണങ്ങള്‍ ഏഴും
വേഗത്തില്‍ കറങ്ങി
എന്റെ മുകളില്‍
വെള്ള മൂടിയിരുന്നു!


* മരണത്തിന്റെ മാലാഖ

കൂടെയുള്ളവര്‍