Wednesday, February 20, 2013

പ്രഭാകരന്റെ മകന്‍



ബാലചന്ദ്രന്‍ 
നീ പ്രഭാകരന്റെ മകനാണ്. 
പുലിക്കുഞ്ഞ്. 
മരണം ചരടില്‍ കോര്‍ത്ത് 
കഴുത്തില്‍ തൂക്കിയവന്‍ . 
നിന്റെ നോട്ടത്തിലും 
പരിഭ്രമത്തിലുംഞങ്ങളൊരു ഭീകരനെ 
വരഞ്ഞു വെച്ചിട്ടുണ്ട്.  

ബാലചന്ദ്രന്‍

നീ അച്ഛന്‍റെ വഴിയെ
പോകണമെന്നത് 
ഞങ്ങളുടെയും സ്വപ്നമാണ്.
അതിനാലാണ്
മാങ്ങാ ചുന നനവുള്ള
നെഞ്ചിന്‍ നടുവില്‍
പുലിയടയാളം പോലെ
അഞ്ചു കുഴികള്‍ തീര്‍ത്ത്
മരണത്തെ കയറ്റിവിട്ടത്.


ബാലചന്ദ്രന്‍
നീ അറിയുമോ,
മരണപ്പിടച്ചിലില്‍ 
നിന്നില്‍ നിന്നും തെറിച്ചുപോയ 
റൊട്ടിക്കഷണത്തില്‍ 
പകച്ചിരിക്കുന്ന 
ഉറുമ്പിനു നേരെയും 
പൊട്ടാനിരിപ്പുണ്ട്, ഒരു തോക്ക്!

Thursday, February 7, 2013

അമ്മ




'അച്ഛാ'ന്ന് വിളിച്ചു കരഞ്ഞാല്‍ 
ഒറപ്പായും അയല്‍ക്കാര്‍ 
ഓടി വരും.
രാഘവനെന്തോ പറ്റാതെ 
ചെക്കന്‍ കരയില്ലെന്ന് 
ഒറപ്പിക്കും.

'അമ്മേ'ന്ന് അലറിയാല്‍ 
രാഘവന്റെ ചെക്കനെന്തോ 
പറ്റ്യേല്ലോന്ന് നെലോളിക്കും.

അച്ഛനെപ്പോഴും അച്ഛനും 
അമ്മ പലപ്പോഴും നമ്മളുമാവുന്ന 
സൂത്രവാക്യം
അപാരം തന്നെയമ്മേ!

കൂടെയുള്ളവര്‍