Thursday, August 15, 2013

മഅദനി



ആഗസ്ത് പതിനഞ്ചിനെ
ചുവപ്പിലെഴുഴുതിയ 
കലണ്ടറിന്റെ 
ചുവട്ടിലിരുന്ന് 
സ്വാതന്ത്ര്യദിനത്തെ 
കൂട്ടിവായിക്കാന്‍ 
കാഴ്ച തേടുന്നുണ്ട്,
ജയിലിനകത്തൊരു
വികലാംഗന്‍. 

മധുരം ചേര്‍ത്ത 
ജയ്‌ വിളിയില്‍ 
മരവിച്ചിരിപ്പുണ്ട്, 
നാല്‍ക്കവലയിലൊരു 
ഗാന്ധിജി!

Saturday, August 10, 2013

രണ്ടു കവിതകള്‍






നോമ്പോര്‍മ


മാസം കണ്ടുവല്ലേയെന്ന
ആകാംക്ഷക്കൊടുവില്‍ 
പൊതിച്ചോറ് പോലൊരു 
ചോദ്യമുണ്ട്,
അത്താഴമുണ്ടില്ലേ?
കുളിര്‍ക്കാറ്റു പൊഴിയുന്നൊരു 
നിശ്വാസമുണ്ട്, 
ചൂട്‌ വല്ലാതെ കൂടിയല്ലേ?
അടുത്ത നോമ്പിനെങ്കിലും 
നീയിങ്ങെത്തില്ലേ?


ഉപ്പയോടൊപ്പം
ഖബറാഴങ്ങളില്‍
കുടുങ്ങിയ ചോദ്യം പോലെ
ചങ്കില്‍ പിടയുകയാണുപ്പാ
എന്റെ ഉത്തരങ്ങളും!




പുതിയ പെരുന്നാള്‍





ഉപ്പാക്ക് ഇത്
പുതിയ പെരുന്നാളാണ്.

എഴാകാശവും നിറയുന്ന 
തക്ബീര്‍ മുഴക്കങ്ങളില്‍ 
കുളിര് കോരുന്നുണ്ടാവും.
തലയ്ക്ക് മുകളിലെ 
മൈലാഞ്ചിത്തളിര് കൊണ്ട് 
വല്യുമ്മാന്റെ കൈയില്‍ 
ഈദ്‌ മുബാറക്‌ വരയുന്നുണ്ടാവും.

പഴവും ശര്‍ക്കരയും ചാലിച്ച 
മധുരപ്പായസം വെച്ച്
വല്യുമ്മേം വല്യുപ്പേം 
ഇടത്തും വലത്തും 
നിറഞ്ഞു ചിരിക്കുന്നുണ്ടാവും. 

തൂവെള്ള കുപ്പായത്തില്‍ 
അത്തറു പൂശാന്‍
മാലാഖമാരുടെ മത്സരമാവും.

തിരക്കൊഴിഞ്ഞ നേരത്ത് 
അടുത്തൊന്നിരിക്കാന്‍ 
ഉമ്മാനെ തിരയുന്നുണ്ടാവും. 
മോന്‍ വിളിച്ചോയെന്ന ചോദ്യത്തിന് 
'സുറുമക്കോല് കൊണ്ടു'വെന്ന് 
കണ്ണു ചുവപ്പിക്കുന്നത് 
കാണാതെ കാണുന്നുണ്ടാവും.
എന്നാലും ചിരിക്കുന്നുണ്ടാവും.
വേദന തീരേയില്ലെന്നു 
കണ്ണിറുക്കുന്നുണ്ടാവും.

ഓര്‍മ്മകള്‍ കോര്‍ത്തെടുത്ത 
ദീര്‍ഘനിശ്വാസത്തില്‍ 
ചാരിയിരുപ്പുണ്ട്, ഉമ്മ.
ഉപ്പാക്ക് മേലെ മൈലാഞ്ചി പൂത്തതും
ഉമ്മാന്റെ കൈയിലെ 
മൈലാഞ്ചി മാഞ്ഞതും.
നോക്കിയിരിപ്പുണ്ട്, ഞാന്‍

കൂടെയുള്ളവര്‍