Saturday, November 23, 2013

ചാച്ചാജി ചിരിക്കുന്നു
















ഡാ എന്നും 
ഡീ എന്നും പേരുള്ള 
കുട്ടികളുണ്ട് 
പ്ലാറ്റ്‌ഫോമിലെ 
കടക്ക് മുന്നില്‍ 
റൊട്ടി ചൂണ്ടി 
കരയുന്നു. 
അല്പം ഞൊണ്ടുള്ള 
കടക്കാരന്‍ 
ഡാ എന്ന് അവനെയും 
ഡീ എന്ന് അവളെയും
കണ്ണുരുട്ടുന്നു.

നിര്‍ത്തിയിട്ട വണ്ടിയിലെ
ഏസി കമ്പാര്‍ട്ട്മെന്റില്‍
ടൈ കെട്ടിയൊരു
ഡാഡി
ഇതൊക്കെയും
ഫേസ്ബുക്കില്‍
അപ്ലോഡ്‌ ചെയ്യുന്നു.
ശിശുദിനമെന്ന്
ടാഗ് ചെയ്യുന്നു.

കരി കൊണ്ടെഴുതിവെക്കുന്നു, പുരയിടം വില്‍പനയ്ക്ക്‌

















പറിച്ചു നടലാണ്.

ഓരോ വലിയിലും 
ചെറുവേരുകളുടെ
പല്ലുരുമ്മിയ തേങ്ങലുകളുയരുന്നുണ്ട്.
എല്ലു നുറുങ്ങുന്ന വേദനയില്‍ 
അലറിക്കരയുന്നുണ്ട്,
മതില്‍കെട്ടും ഭേദിച്ച് 
പാഞ്ഞു പോയൊരു വേര്.

വേറൊന്ന്, 
പുളിവേരിനെ മുറുകെ പുണര്‍ന്ന്
നിലവിളി പോലും മണ്ണില്‍ പൂഴ്ത്തി 
തളര്‍ന്നു കിടപ്പുണ്ട്.

പലവഴി പോയവ ഏറെയുണ്ട്.
ചെമ്മണ്ണ് തേടി വലത്തോട്ടൊന്ന്.
നനവ്‌ തേടി ഇടത്തോട്ടൊന്ന്.
ഉറവ തേടി, ശിലകള്‍ തുളച്ച്
ഇടയിലൂടെ മറ്റൊന്ന്.

ചെമ്പകത്തണല് തേടി
പാതിദൂരം താണ്ടിയ
ഇളംവേരിന്‍റെ കണ്ണീരിന്
പ്രണയച്ചുവപ്പുണ്ട്.

എത്രവലിച്ചിട്ടും പിടിതരാതെ 
അടിവേരാഴത്തില്‍ തികട്ടിനില്‍പ്പുണ്ട്,
ഒരിക്കലും കാണില്ലെന്നുറപ്പുള്ള
തളിരിലക്കുഞ്ഞിന്
അന്നം തേടിപ്പോയൊരു
മാതൃരോദനം.

വലിയുടെ ഊക്ക് ഏറുകയാണ്.
ആര്‍പ്പുവിളി
ആരവം
വലിയോ വലി
ഐലസാ!

ആരവമൂര്‍ച്ചക്കൊടുവില്‍ 
ഒരമര്‍ത്തിക്കരച്ചില്‍
'തായ്‌വേര് പൊട്ടിയില്ല,
ഭാഗ്യമെന്ന' പിറുപിറുക്കല്‍

ആയുധമേറ്റ് മുറിപ്പെടും മുമ്പേ 
തോറ്റു കൊടുത്തതാവും.
വരണ്ട മണ്ണിലെ 
ഇരുണ്ട നാളയെ തിരിച്ചറിഞ്ഞിട്ടും,
കാതങ്ങള്‍ താണ്ടി എന്നെങ്കിലുമീ 
മണ്ണകം തൊടാമെന്ന് 
വെറുതേ ആശ്വസിച്ചതാവും.

കുഴി നികത്തേണ്ട;
ഇനിയീ കരിയെഴുത്ത്
ഇതില്‍ തന്നെ ഉറപ്പിക്കാം.

പ്രണയമരം ചാരിയ ചോദ്യങ്ങള്‍






















മടുക്കാതെയവള്‍
പിന്നെയും ചോദിച്ചുകൊണ്ടേയിരുന്നു.
നെരൂദയെ വായിച്ചിട്ടുണ്ടോ
വരികളില്‍ പ്രണയമൊഴുക്കിയ കവിയെ 
കണ്ണിലൂടെ കരളിലേക്കെടുത്തിട്ടുണ്ടോ?
ജിബ്രാനെയോ
പ്രണയത്തെ ശ്വസിച്ച് 
മരണത്തെ പുണര്‍ന്നുറങ്ങാന്‍ കൊതിച്ച 
ജിബ്രാനെ ചേര്‍ത്തണച്ചിട്ടുണ്ടോ?

അവള്‍ തോല്‍ക്കരുതെന്നോര്‍ത്ത് മാത്രം
ചോദിക്കാതെ വിട്ടാതൊരു മറുചോദ്യമുണ്ട്.
നൂറാം പുനര്‍ജനിയിലും
വായിച്ചു തീര്‍ക്കാനാവാത്ത
പുസ്തകമായി ഞാനടുത്തുണ്ടായിട്ടും
നെരൂദയിലേക്കും ജിബ്രാനിലേക്കും
വഴിനടന്ന് ഇനിയുമെന്തിനാണ് നീ
അന്ധയാവുന്നതെന്ന്!






ഇന്ന് ഞാന്‍


















ഒന്ന്
------


പേര് പോലും മരണമെടുക്കും 
വേഗം വേഗമെന്ന് ഖബറ് വിളിക്കും 
വീര്‍ത്തുപോയല്ലോയെന്ന് 
നെടുവീര്‍പ്പുയരും 

പൊതിഞ്ഞുകെട്ടി മണ്ണിട്ടുമൂടിയിട്ടും 
മിന്നാമിനുങ്ങിനെ 
റൂഹാനികളെന്നു ചൂണ്ടി 
മക്കളെ പേടിപ്പിക്കുന്നതിന്താണ്?


*റൂഹാനികള്‍ - ആത്മാക്കള്‍



രണ്ട്
-----


റൂഹ് പിരിഞ്ഞ സ്വപ്നങ്ങളുടെ
വിലാപയാത്രയായത് കൊണ്ടാവും
ദീര്‍ഘനിശ്വാസങ്ങള്‍ക്ക്
നിറമില്ലാതെ പോയത്‌!

ഓര്‍മകള്‍ക്ക് പോലും
ഖബറൊരുക്കിയിട്ടും റബ്ബേ,
ഖല്‍ബ് മുറിഞ്ഞ
കാഴ്ചകളിലെന്തിനാണ്
പിന്നെയും കണ്ണീരുപ്പ് തേക്കുന്നത്?

ഒക്ടോബര്‍ രണ്ട്














ഒക്ടോബര്‍ രണ്ടാണ്
ഗാന്ധിജയന്തിയാണ്
ശുചീകരണദിനമാണ്.
ആപ്പീസര്‍മാര്‍ തിരക്കിലാണ്.

ഇത്രേം സിഗരറ്റ് മ്മള് തന്നെ 
പൊകച്ചതാ രവ്യേ?
പിന്നല്ലാണ്ട്! നോക്ക്, 
മ്മടെ ഷംസുവിന്റെ അടിയാധാരത്തിന്റെ 
നിറമുള്ള റോത്ത്മാന്‍സ്,
സുകുവിന്റെ വീടിന്റെ കുറ്റിപോലെ
നീണ്ട ത്രീ ഫൈവ്‌
മൈമൂന നികുതി കെട്ടിയ
മാല്‍ബറോ...

എത്ര ഊക്കില്‍ എറിഞ്ഞിട്ടും
പൊട്ടാത്ത ഈ കുപ്പിയൊക്കെ
മ്മള് കുടിച്ചേന്ന്യാ?
സംശയെന്താ?
രാമേട്ടന്‍ കുടിക്കടം തീര്‍ത്ത
ഒപിആര്‍
അനന്തന്‍ നായര്‍ പോക്കുവരവ് നടത്തിയ
ബ്ലാക്ക്‌ & വൈറ്റ്‌
തണ്ടപ്പേര് തിരുത്താനുള്ള ഒപ്പിനായി
പെരോര്‍മയില്ലാത്തവരുടെ സിഗ്നേച്ചര്‍
കോര്‍ട്ട്ഫീ സ്റ്റാമ്പ്‌ കുറഞ്ഞതിനു പിഴയായി
തട്ടാന്‍ മണി നാണയമൊപ്പിച്ച് വാങ്ങിയ
കല്യാണി....

ചോരപുരണ്ട കഫം തുപ്പിയത്
കൈവശസര്‍ട്ടിഫിക്കറ്റിന് തപസ്സിരിക്കാറുള്ള
തലേകെട്ടുള്ള മാപ്ലയാവും
ചവിട്ടുപടിയില്‍ തേയ്മാനം തീര്‍ത്തത്
പട്ടയം തേടി വരാറുള്ള
നാരായണിയമ്മയും.

ഗാന്ധിചിത്രത്തിലെ മാറാല തൂത്തോ?
കൈമുറിയാതെ നോക്കണം
പൊട്ടിയ ചില്ലുമാറ്റാന്‍ ഫണ്ടില്ലാത്തത് കൊണ്ടാ.

ഒക്ടോബര്‍ രണ്ടാണ്
ഗാന്ധിജയന്തിയാണ്
ശുചീകരണദിനമാണ്.
ആപ്പീസര്‍മാര്‍ തിരക്കിലാണ്.

കൂടെയുള്ളവര്‍