Saturday, September 19, 2015

ഉന്മാദന്‍














അവൂളാക്ക് ഭ്രാന്തായിരുന്നു.

എണ്ണ തൊടാത്ത മുടിയിലും 
നീണ്ടു പെരുത്ത താടിയിലും 
തുളഞ്ഞു കേറി വെട്ടിത്തിരിയുന്ന
നോട്ടത്തിലും 
അവൂള ഭ്രാന്ത്‌ പരസ്യപ്പെടുത്തിയിരുന്നു.

വിരല്‍ മടക്കി എണ്ണം പിടിച്ച് 
ദിക്ര്‍ ചൊല്ലുകയാണ് അവൂളയെന്ന്,
കുത്താന്‍ വന്ന നോട്ടത്തെ 
ഭയന്നു മാറി നടക്കുമ്പോ 
അമ്മദ് മൊയ്‌ല്യാരെ 
മോനാണ് പറഞ്ഞത്.

അങ്ങാടീല്‍ പോവുമ്പോ 
പള്ളീല്‍ പോവുമ്പോ 
സ്കൂളില്‍ പോവുമ്പോ 
ഉമ്മാന്റെ വീട്ടില്‍ 
കൂടാന്‍ പോവുമ്പോ 
അവൂള ദിക്ര്‍ ചൊല്ലുന്നത് 
ഉമ്മാന്റെ വിരല്‍ മുറുകെ പിടിച്ച് 
ചെവിയോര്‍ത്തിട്ടുണ്ട്.

'പെരാന്തന്‍ അവൂള വരുന്നേ'ന്ന്
കുട്ടികള്‍ പേടിച്ചോടിയപ്പോഴും
'ദോഷപ്പണീല് പെട്ടതാ'ന്ന് *
കണാരേട്ടന്‍ സങ്കടപ്പെട്ടപ്പോഴും
അജ്ഞാത ഭാഷയില്‍
ദിക്ര്‍ ചൊല്ലിയും
സൂത്രവാക്യമില്ലാതെ
കണക്ക് കൂട്ടിയും
അങ്ങാടിവട്ടത്തില്‍ 
കിലോമീറ്ററുകള്‍ താണ്ടി 
അവൂള ഭ്രാന്ത്‌ വിളിച്ചുപറഞ്ഞിരുന്നു.

കണ്ണു ചിമ്മി താടി വിറപ്പിക്കുമ്പോള്‍
അവൂള സൂഫിയാകും
അങ്ങാടിയില്‍ കുന്തിരിക്കം മണക്കും
കുഞ്ഞുങ്ങള്‍ മാത്രം നിശബ്ദരാകും
കണ്‍പീലികള്‍ ചിറകുകളാക്കി
അവൂളയെ വലയം ചെയ്യും

ഒന്നു കുളിപ്പിച്ചാല്‍,
കുപ്പായം മാറ്റിയാല്‍ 
അവൂളയുടെ ഭ്രാന്ത്‌ മാറുമെന്ന്
ചിന്തിച്ചവരുടെ ഭ്രാന്തിനെ,
കുപ്പായം കീറിയെറിഞ്ഞു
ചെളിയിലുരുണ്ട് 
അവൂള കളിയാക്കി വിട്ടത്‌
കര്‍ക്കിടം കനത്തതിന്റെ
നാലാം നാളാണ്.

ദിക്റു പുരണ്ട വിരലുകള്‍
നിവര്‍ത്താനാവാത്ത വിധം
ഒട്ടിപ്പോയതും അന്നുതന്നെ.



* മാരണം

Monday, September 14, 2015

മാവേലി



മാവേലിയെന്ന് 
ആദ്യം വിളിച്ചത് 
അമ്മിണി ടീച്ചര്‍. 

ഏറ്റുവിളിച്ചവര്‍, 
കൊട്ടന്‍ചുക്കാദിക്ക് 
കാത്തിരുന്ന് 
മടുത്ത മുത്തശ്ശി. 
പാര്‍ട്ടി യോഗങ്ങളില്‍ 
നേരം പുലര്‍ന്നതിന് 
അവള്‍.
മന്ത്രിയായപ്പോള്‍ 
ജനങ്ങള്‍.

മന്ത്രിയെ കാണാന്‍
ഓണം കൊതിക്കുന്ന 
പ്രജകളെയോര്‍ത്ത്‌  
നാടു തൊടാന്‍ 
ഓണം കാത്തിരിക്കുന്ന 
മാവേലി 
ചിരിക്കുന്നുണ്ടാവും.

കൂടെയുള്ളവര്‍