Tuesday, November 20, 2012

അറബ് മഴ















അറബ് മഴ
ചറപറാന്ന് മലയാളത്തില്‍
തിമിര്‍ത്തു പെയ്തു.

പുല്ലു പറിക്കാന്‍ പോയ 
നാണിയേടത്തി
പാളയും തലയില്‍ വെച്ച് 
'ഇങ്ങനുണ്ടോരു മഴാ'ന്ന് പിറുപിറുത്ത് 
എന്‍റെ കീബോര്‍ഡും
തട്ടിമറിച്ചിട്ട് ഓടിപ്പോയി.

ഇപ്പൊ വരും,
'ആ കുരുത്തം കെട്ട ചെക്കനെ
കണ്ടോടാ'ന്നും തേടി 
വാസുവേട്ടന്‍ .
തട്ടി വീഴേണ്ട,
മൗസല്പം മാറ്റി വെക്കാം.

മാനു മാപ്ല 
കുടയെടുത്തിട്ടുണ്ടാവില്ല.
വാഴയിലയില്‍ ഒതുങ്ങാത്ത 
മുണ്ടും കുപ്പായോം 
നനച്ചുകെട്ടി 
'ഒരു കട്ടനിങ്ങെടുത്തേ'ന്ന്
ഉമ്മാനെ വിളിച്ച്
എന്‍റെ മോണിറ്റര്‍ 
നനക്കുമെന്നുറപ്പ്.

അകമാകെ നനച്ചെന്ന്
രൂക്ഷമായി നോക്കി
ജനാല വലിച്ചടച്ച്‌
നാണിയേടത്തിയേയും
വാസുവേട്ടനെയും
മാനു മാപ്ലയെയും 
പടിയടച്ച ഓഫീസ്‌ ബോയിക്ക്‌,
തട്ടിമറിഞ്ഞ്
നനഞ്ഞു കുതിര്‍ന്ന എന്നില്‍ 
അവര്‍ കിതച്ചിരിക്കുന്നത്
മാത്രം കാണാനായില്ല!

Wednesday, June 27, 2012

പ്രവാസി














ബോസ്
ഫലസ്തീനിയാണ്.
രണ്ടരയിഞ്ചു കഷണ്ടിക്ക്
പിന്നില്‍ നര വാഴുന്നു.
മുഖം വല്ലാതെ ചുളിഞ്ഞിട്ടില്ല.
ഇടത്തേ കണ്ണിനു അരയിഞ്ചു താഴെ
ഒരു കടുമണി മറുകുണ്ട്.

അടുക്കളപ്പുകയുടെ
കണ്ണീര്‍ ചുവപ്പില്‍
കരച്ചിലൊളിപ്പിച്ച
പെണ്ണേ,
നിന്‍റെ പുരികത്തിനടുത്തെ
മറുകിന്റെ സ്ഥാനം
ഇടത്തായിരുന്നോ,
വലത്തായിരുന്നോ?

Thursday, March 1, 2012

ജീവിതം













കണ്ണാടിച്ചില്ലില്‍ 
എന്നെ കാണുമ്പോള്‍ 
കരഞ്ഞു പോവാറുണ്ട്. 
ഉള്ളിലെ വ്രണങ്ങളത്രയും
നീറിപ്പഴുക്കുമ്പോഴും
നിറഞ്ഞ ചിരിയാല്‍
മുഖം മിനുക്കേണ്ടതോര്‍ത്ത്
പിടഞ്ഞു പോവാറുണ്ട്.

Sunday, February 26, 2012

വിമോചനം



വാരിയെടുക്കുക പൈതലേ
ശ്വാനനെത്തും മുന്നേ,
സ്വര്‍ണക്കരണ്ടിയില്‍
അന്നം ഭുജിച്ചവര്‍ 
ഇട്ടേച്ചു പോയൊരീ 
എച്ചില്‍ ചവറുകള്‍.
ഉയിരറ്റു പോയിടുമിതും
കിട്ടാതെ പോയാല്‍
ഈ വറ്റിലാണിന്നു 
നിന്‍ ജീവന്‍ !

വേണ്ട പൈതലേ,
അന്നദാതാവിനെ
സ്വര്‍ണം പുതപ്പിച്ച്
പള്ളി മിനാരത്തില്‍
കുടിയിരുത്തിയോര്‍ 
കണ്ണീര്‍ തുടയ്ക്കുവാന്‍
എത്തുമെന്നോര്‍ക്കേണ്ട.

വിശ്വവിമോചന 
വിശ്വാസ ദര്‍ശനം
സ്വപ്ന പ്രമാണ 
സൂക്തങ്ങളാക്കി,
പുണ്യപ്രവാചകന് 
കോടികള്‍ വിലയിട്ട് 
ആത്മവിമോചനം 
തേടുകയാണവര്‍.

കാത്തിരിക്കുക പൈതലേ,
ചൂണ്ടുവിരലോട് 
ചേര്‍ത്തു വെക്കാന്‍ ,
ചേര്‍ത്തണച്ച് ഉമ്മ വെക്കാന്‍  
അല്‍ അമീനോരെ*
കണ്ടുമുട്ടും വരെ!


അല്‍ അമീന്‍ : മുഹമ്മദ്‌ നബിയുടെ അപരനാമം.

Monday, June 27, 2011

നീ തന്നെയിപ്പൊഴും! (ഗസല്‍ 2)











ധനുമാസ പുലരിമഞ്ഞില്‍

കണിയൊരുക്കും മുല്ലയോട്
കാറ്റു തേടി തൂമിഴികള്‍ നിറയുവതെന്തേ..
നിന്‍ - ചൊടിയഴകില്‍
ശോകഭാവം വിരിയുവതെന്തേ...

പാ
ട്ടു മൂളി കൂട്ടു വന്ന മധുപനവന്‍ കാമുകന്‍
മനം കവര്‍ന്നു മധു നുകര്‍ന്ന് പോയതിനാലോ
അതോ - ഏഴഴകിന്‍ മാരിവില്ല് മാഞ്ഞതിനാലോ...

(ധനുമാസ പുലരിമഞ്ഞില്‍ ..)

പൂനിലാവ് പാല്‍പൊഴിച്ച പ്രണയരാവിലിന്നലെ
രാക്കിളിതന്‍ വിരഹഗാനം കേട്ടതിനാലോ
അതോ - പാഴിലകള്‍ വല്ലി വിട്ടൊഴിഞ്ഞതിനാലോ...

(ധനുമാസ പുലരിമഞ്ഞില്‍ ..)

Monday, June 13, 2011

നീ തന്നെയിപ്പൊഴും! (ഗസല്‍)












മാരുതന്‍ പാടുന്നുവോ...
മന്ദമാരുതന്‍ പാടുന്നുവോ...
നിന്മുടിയിഴകളില്‍
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ..


പോക്കിളം വെയില് ചുവപ്പിച്ച പൂമുഖം
വാടാതെ കാത്തിടാമെന്നെന്‍ മനോഗതം
അറിയാതെ പോയി നീ...
കാണാതെ പോയി നീ...
പുറമെ ചിരിച്ചവര്‍ ഒളിപ്പിച്ച പൊയ്മുഖം
പുറമെ ചിരിച്ചവര്‍ ഒളിപ്പിച്ച പൊയ്മുഖം

മാരുതന്‍ പാടുന്നുവോ...
മന്ദമാരുതന്‍ പാടുന്നുവോ...
നിന്മുടിയിഴകളില്‍
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ...

ഉള്ളം പിളര്‍ന്നാഴം തേടിയ അളവുകോല്‍
ഉള്ളവനെ തേടി നീയും പറന്നു പോയ്‌
നീറിപ്പുകഞ്ഞു ഞാന്‍....
വാടിക്കരിഞ്ഞു ഞാന്‍...
പൂക്കാതെ പോയൊരാ പൂമരച്ചില്ല പോല്‍
പൂക്കാതെ പോയൊരാ പൂമരച്ചില്ല പോല്‍

മാരുതന്‍ പാടുന്നുവോ...
മന്ദമാരുതന്‍ പാടുന്നുവോ...
നിന്മുടിയിഴകളില്‍
തമ്പുരു മീട്ടി
മാരുതന്‍ പാടുന്നുവോ - സഖീ
ഓര്‍മ്മകള്‍ തേങ്ങുന്നുവോ...


---------------------------------------
സംഗീതം, ആലാപനം : സുഹൈല്‍ ചെറുവാടി






Wednesday, June 1, 2011

സൈക്കിള്‍ യജ്ഞക്കാരന്‍
















കുഞ്ഞുചുണ്ടിലെ
ദാഹം കെടുത്താന്‍
ദൈന്യത പകര്‍ന്ന്
താരാട്ട് മൂളുന്നൊരമ്മയുടെ
നിസ്സഹായതയെ
വലംവെച്ചാണ്
കളി തുടങ്ങിയത്.

നേര് ചൂണ്ടിയ
അമ്മവിരലിലൂടെ
നേരെ ചെന്നാലെത്തുന്നിടം 
സ്കൂള്‍ പറമ്പാണ്.

കൊതിവെള്ളം നനഞ്ഞ
ചെരിഞ്ഞ നോട്ടത്തില്‍,
മതില്കെട്ടിനു പുറത്തെ
ചിതലരിച്ച
നിരപ്പലകക്കിടയിലെ
വക്ക് പൊട്ടിയ
ഉപ്പുമാങ്ങ ഭരണി‍ക്കപ്പുറം
മൊയ്തീന്‍ മാപ്ലയുടെ
ചിരി കാണാം.

ബലൂണും പീപ്പിയും
ചേര്‍ത്തൊരു
വാദ്യമേളം,
ഒറ്റച്ചക്രത്തിലെ വട്ടക്കറക്കം.
ഉച്ചക്കഞ്ഞിക്കൊപ്പം
ഭിക്ഷ കിട്ടിയ
അക്ഷരപ്പൊട്ടുകള്‍കാത്തുവെച്ചിട്ടുണ്ടിപ്പൊഴും.

കുന്നിറങ്ങിയാല്‍
വയലിനപ്പുറം
വെയിലു തിന്ന്
പനിച്ചിരിപ്പുണ്ടാവും,
അലക്ക് കല്ലില്‍
ഉരഞ്ഞുരഞ്ഞ്
നിറംകെട്ടു പോയൊരു ജീവിതം .
ഈണത്തിലൊരു
മണിയടി മതിയാവും  
നാണച്ചുവപ്പിലൊരു
മഴ പൊഴിയാനും
ഗദ്ഗദമായത്
തോര്‍ന്നൊഴിയാനും!
 
ഇനിയുള്ളത്
അങ്ങാടിയാണ്.
ഒറ്റക്കമ്പിയിലെ നടത്തവും
ചില്ലുടച്ചു ചോര ചിന്തലും
എത്ര കണ്ടിരിക്കുന്നെവെന്ന
ഭാവമാണ്!

ചങ്കുപിളരുന്ന
വേദനയിലും
ചിരിച്ചു കാട്ടി
ചില്ല് കഷണങ്ങള്‍ തന്നെ
തിന്നു കാണിക്കും.
വന്നു വീഴുന്ന
നാണയത്തുട്ടുകളില്‍
സഹതാപം
ഒട്ടിപ്പിടിച്ചിരിക്കും.

പിന്നെ മടക്കമാണ്.
പോരുംവഴി
മരുന്ന് മണക്കുന്ന
ആശുപത്രി വളപ്പിലേക്ക്
ഒന്നെത്തിനോക്കും.
നിരത്തിയിട്ട
വെള്ള പുതച്ച
മരണവണ്ടികള്‍
കാണുമ്പോള്‍ മുഖം തിരിക്കും.

ജീവിതത്തിന്റെ
കണ്ണാടിയെഴുത്തിനെ
മരണമെന്ന്
വായിക്കാന്‍ പാകത്തില്‍
പതിച്ചു വെച്ച,
ചുവന്ന കൊമ്പുള്ള
വണ്ടിയൊന്നില്‍
എനിക്കായൊരിടം
കാത്തുകിടപ്പുണ്ടാവുമെന്നത്
മറന്നു കളയും!

സങ്കടമുറഞ്ഞ 
മഴമേഘത്തണലിലൂടെ
ആഞ്ഞാഞ്ഞു ചവുട്ടിയാലും
വഴിദൂരമത്രയും
ചോദ്യചിഹ്നം കണക്കെ
ബാക്കി കിടക്കും! 

കൂടെയുള്ളവര്‍