
ജനാല പഴുതിലൂടെ അരിച്ചെത്തിയ കുളിര്‍ക്കാറ്റിനു മുഖം കൊടുക്കാതെ വാപ്പച്ചി തിരിഞ്ഞു കിടന്നു. ലോകം തണുത്തുറഞ്ഞാലും, വിയര്‍പ്പില്‍ കുളിച്ചാലും തന്റെ ജോലിയില്‍ ഒട്ടും മുഷിപ്പ് കാണിക്കാത്ത കുഞ്ഞേതുമാപ്ല തൊണ്ടപൊട്ടുമാറുച്ചത്തില്‍ ബാങ്ക് വിളിച്ചു.
"അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...".
ഇനി വാപ്പച്ചിക്ക് എഴുനേല്‍ക്കാതെ നിവൃത്തിയില്ല. എനിക്കോര്‍മ്മ വെച്ച നാള് മുതല്‍ കണ്ടു വരുന്ന ശീലമാണ്. കുഞ്ഞേതുമാപ്ലയുടെ ബാങ്ക് വിളിയാണ് വാപ്പച്ചിയുടെ അലാറം. എണീറ്റ് പായ ശരിയാക്കി, തലയിണ മുട്ടി നിവര്‍ത്തി നീണ്ടൊരു കോട്ടുവായിട്ട് കുറച്ചു നേരം അവിടെ തന്നെ ഇരിക്കും. പിന്നെ തലകുടഞ്ഞ്, അയലിലിട്ട തോര്‍ത്തിനെ ഇടതു ചുമലിലേക്ക് മാറ്റി പുറത്തേക്കിറങ്ങും.
ബാങ്ക് തീര്‍ന്നു. ഇന്നിതെന്ത് പറ്റി? പതിവു തെറ്റിയത് എന്നെ പോലെ ആയിശ്ത്തയും അറിഞ്ഞു. മുമ്പെപ്പോഴോ ഇങ്ങനെ സംഭവിച്ചത് വാപ്പച്ചിക്ക് പനി പിടിച്ചപ്പോഴായിരുന്നു. കെട്ടിയോനോട് അതിരറ്റ സ്നേഹമുള്ള ആയിശ്ത്ത ഓടിവന്നു.
"ന്റെ റബ്ബേ... എനക്കൊറപ്പാ.... ഇന്നലെ തീര്‍ത്ത് മഞ്ഞും കൊണ്ടതല്ലേ...."
പിന്നെ, കരി പുരണ്ട കൈ മാക്സിയില്‍ തുടച്ച്, വാപ്പച്ചിയുടെ നെറ്റിയില്‍ വിശദമായ പരിശോധന നടത്തി വിധി പറഞ്ഞു.
"ഏയ്... ഞാന്‍ പേടിച്ചു... പനിയൊന്നൂല്ല...., സൊബഹിക്ക് എണീക്കിന്ന ഇങ്ങക്കിതെന്തു പറ്റി?"
"പുതിയ കൊല്ലം തൊടങ്ങേല്ലേ... ഒരു മാറ്റം കെടക്കട്ടെ ആയിശാ.."
വാപ്പച്ചിക്ക് നിസ്സംഗത.
"ഇതായിപ്പം നല്ല കാര്യായെ.... എല്ലാ മനിശ്യംമാരും കൊല്ലം തൊടങ്ങുമ്മം നേരത്തെ ഇണീക്ക്വാ ചെയ്യാ...."
എനിക്ക് ചിരി വന്നു. പക്ഷെ ഞാന്‍ ചിരിച്ചില്ല, പലപ്പോഴും എന്റെ ചിരി ആയിശത്തയുടെ പ്രസ്താവനകള്‍ക്ക് സത്യസന്ധതയുടെ കൈയ്യൊപ്പായി മാറാറുണ്ട്.
വാപ്പച്ചി എഴുന്നേറ്റു... ചുമരില്‍ തൂക്കിയ അനാഥാലയത്തിന്റെ പേരിലുള്ള കലണ്ടറിലെ പുതിയ അക്കങ്ങളില്‍ കണ്ണോടിച്ചു. ഇന്നലെ വരെ കല്യാണവും കുറികല്യാണവും ഓര്‍മ്മിപ്പിച്ചു തന്ന പഴയ കലണ്ടറിലെ അക്കങ്ങള്‍ ജര പിടിച്ച് ചുമരിനോടോട്ടി നില്ക്കുന്നു... ഇനിയവ കീറിയെടുത്ത് പാഠപുസ്തകങ്ങള്‍ക്ക് ആവരണമാക്കാന്‍ മക്കള്‍ അടിപിടി തുടങ്ങും. ഇളയവന് ഇന്നലെ തന്നെ ആദ്യവെടി പൊട്ടിച്ചു കഴിഞ്ഞു.... ഞാന്‍ കേട്ടതാണ്.
"ഞാനല്ലേ ചെറിയ കുട്ടി, അതോണ്ട് എനക്കാ വാപ്പച്ചീ കലണ്ടര്‍.."
ചെറുപ്പം സംവരണത്തിനുള്ള മാനദണ്ഡമാണല്ലോ!!
അവന് ഉള്ള മുറിയില്‍ ഞാന്‍ ധൈര്യപൂര്‍വ്വം കയറി ചെല്ലാറില്ല. ഒരു നാള് അവന്റെ വിരല്‍ത്തുമ്പിന്റെ ദണ്ഡനത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ്.
വാപ്പച്ചി പുറത്തു പോയി വേഗം തിരിച്ചു വന്നു. മുഖത്ത് പതിവു തിളക്കമില്ല. കഅബയുടെ ഫോട്ടോ പതിച്ച ചെറിയ അലമാര തുറന്നു ഡയറി പുറത്തെടുത്തു. ഇന്നെല്ലാം പതിവിനു വിപരീതമാണ്. ഡയറിഎഴുത്തും കണക്കെടുപ്പും സാധാരണ ആഴ്ചയിലൊരിക്കല്‍ രാത്രിയാണ്. ഇതു വാപ്പച്ചി പറഞ്ഞത് സത്യം തന്നെ; പുതുവര്‍ഷത്തില്‍ പുതുജീവിതം... കഴിഞ്ഞ വര്‍ഷത്തിന്റെ ഒന്നാം തിയ്യതി മുതല്‍ പേജുകള്‍ മറിഞ്ഞു... ഇളയ മകന്റെ സുന്നത്ത് കല്യാണം വക, ആയിശ്ത്തയുടെ അനുജത്തിയുടെ മകളുടെ കല്യാണം വക, മൂത്ത മകളുടെ പരീക്ഷാ ഫീസ് വക, യുണിഫോം വക, അടുക്കള ഭാഗത്തെ പൊട്ടിയ ഓടുകള്‍ മാറ്റിവെച്ച വക..... വകകള്‍ നീളുകയാണ്.
അപ്പൊ ഇതാണ് കാര്യം, ഇതു കണക്കെടുപ്പിന്റെ കാലമാണ്. കലണ്ടറിലെ അക്കങ്ങളോട് കലഹിക്കുന്ന കണക്കു ബുക്കിലെ അക്കങ്ങള്‍ വാപ്പച്ചിയുടെ നെഞ്ഞിനകത്ത് നെരിപ്പോടുകള്‍ സൃഷ്ടിച്ചു. പിന്നാമ്പുറത്തെ ചുമരിനോട് ചാരി വെച്ച മണ്‍വെട്ടിക്ക് വെട്ടിമുറിക്കാന്‍ പറ്റാത്ത സംഖ്യാശ്രേണികള്‍ തേങ്ങലായ് പുറത്തു വന്നത് ആയിശ്ത്ത അറിഞ്ഞു.
"ഇങ്ങള് കര്യാ... ന്റെഅല്ലോ... എന്തെല്ലാ ഇന്നു കാണുന്നെ.... എന്നാ പറ്റ്യേന്നെങ്കിലും പറ..."
ഡയറിയുടെ താളുകള്‍ക്കിടയില്‍ നിന്നും ബാങ്ക് നോട്ടീസുകള്‍ പാറി വീണു...വാപ്പച്ചി ആയിശ്ത്തയെ നെഞ്ഞോട് ചേര്‍ത്തു.
"നിന്റെ പൊന്നെങ്കിലും എടുത്ത് തരാന്‍ പറ്റ്യാ മതിയാര്‍ന്നു..."
"എന്താ ഇങ്ങക്ക്... പൊന്നില്ലേല്‍ ഇപ്പെന്താ... ഉയിരോടെ എപ്പോം ന്റെ കൂടെ ഇണ്ടായാല് മതി... എല്ലാം പടച്ചോന് താന്നോളും.."
വാപ്പച്ചി ചിരിച്ചു, ആയിശ്ത്തയും.
കണ്ണ് നിറഞ്ഞെങ്കിലും ഞാനും ചിരിച്ചു... ഉറക്കെ...
"സത്യം, കേട്ടില്ലേ... പല്ലി ചെലച്ച്...!!"
ആയിശ്ത്തയുടെ പ്രസ്താവനക്ക് എന്റെ ചിരി വീണ്ടും സത്യസാകഷ്യമായി.