Sunday, May 29, 2011

ശകുനം











പിറകീന്നു
വിളിക്കല്ലേയെന്നു
ചട്ടം കെട്ടി
ഇറങ്ങിയപാടെ
വട്ടം ചാടിയത്
കറുത്ത കണ്ടന്‍.

ബസ്സിന്റെ
ടയര് പഞ്ചറാവും
ആപ്പീസര്‍ക്ക്
വയറിളകും
അച്ചാരം പോലും
തിരിച്ചു കിട്ടാതെ
കച്ചോടം വെള്ളത്തിലാവും

പിറകില്‍
മീന്‍ മണമുള്ള
ഹോണ്‍ മുഴക്കത്തില്
ചതഞ്ഞരഞ്ഞൊരു
പൂച്ചക്കരച്ചില്‍.

അരികില്‍,
ദുശ്ശകുനമായ് വന്നു
കൊന്നില്ലേയെന്ന
കുറുഞ്ഞിക്കരച്ചില്‍.

കാണേണ്ടെന്നു
കണ്ണടച്ചപ്പോള്‍
അറിയാതെ
പുറത്തു വന്നത്
കറുകറുത്തൊരു
മ്യാവൂ!

Sunday, May 1, 2011

സ്വര്‍ഗത്തിലേക്കൊരു വിളി



ഹലോ...
കേള്‍ക്കുന്നുണ്ടോ...
മിണ്ടാഞ്ഞിട്ടാണോ...

അടുക്കളച്ചൂടിന്റെ
നിശ്വാസങ്ങള്‍
കൊണ്ടെന്നെ
പെയ്യിക്കാന്‍ തന്നെയാണോ
നിന്‍റെ നോട്ടം?

ഗദ്ഗദങ്ങള്‍ നിറഞ്ഞ്
ചങ്കടഞ്ഞില്ലായിരുന്നെങ്കില്‍,
സങ്കടക്കടലിന്റെ
പ്രളയം വിതച്ച്
ഞാനെപ്പൊഴേ
തിമിര്‍ത്തു പെയ്തേനെ!

ഹലോ...
ഇനിയും നീ കേള്‍ക്കുന്നില്ലേ?

സാരമില്ലെന്ന്
അമര്‍ത്തിചിമ്മിയ
കണ്‍കോണിലെ
വജ്രത്തിളക്കത്തില്‍
എന്‍റെ വ്യഥ കൂടി
അലിഞ്ഞു തീരട്ടെ.

നോവു മറച്ചൊരു
പുഞ്ചിരി കൊണ്ട്
ആശ്വാസത്തിന്റെ
വസന്തമൊരുക്കാമെന്ന്
നിനക്കറിയാഞ്ഞിട്ടല്ലല്ലോ ?

ഹലോ...
കേള്‍ക്കുന്നുണ്ടോ
മിണ്ടാഞ്ഞിട്ടാണോ
ഹലോ...

ഇത്രയ്ക്ക് ബധിരമൂകമാണോ
നീ പോയ സ്വര്‍ഗം!

കൂടെയുള്ളവര്‍