Wednesday, December 29, 2010

മാതൃപാദം

ഉമ്മമുടിയെ
ഏഴായ് ചീന്തിയ
സ്വിറാത്ത് പാലത്തിലാണ്
ഞാന്‍.

എനിക്ക് താഴെ
ലാവത്തിളപ്പിന്റെ
നരകക്കാഴ്ച.
പാമ്പ്‌
തേള്
പിശാചിന്റെ
ജടമുടിയാട്ടം.

നേര്‍ത്ത് നേര്‍ത്തൊരു
നൂല്‍വെളിച്ചം പോലെ
പാലം, നൂല്പാലം.

പാലത്തിനപ്പുറം
സ്വര്‍ണത്തിളക്കത്തിന്റെ
സ്വര്‍ഗക്കാഴ്ച.
പാല്
തേന്
മാലാഖമാരുടെ
അറബനത്താളം.

വിരലൊന്നു നീട്ടി
സ്വര്‍ഗം തൊട്ടു.
ഇക്കിളിയാക്കല്ലെയെന്ന
തുലുങ്കിയാട്ടം* .
കൊട്ടന്‍ചുക്കാദിയുടെ
കസ്തൂരി മണം.
കാലച്ചുളിവിന്റെ
കാരക്ക മധുരം.
പള്ളിമിനാരത്തില്‍
പ്രവാചക സാക്ഷ്യം.

പാന്റീന്‍ മണമുള്ള
മൂര്‍ദ്ധാവില്‍
മുലപ്പാല്‍ ചൂടുള്ള
മുത്തം.
കനിഞ്ഞു പെയ്ത
കണ്ണീര്‍മഴയില്‍
കുതിര്‍ന്നമരുന്ന
അഗ്നിച്ചിറകുകള്‍.

സ്വര്‍ഗം പുണര്‍ന്ന്
ഉറങ്ങുകയാണ്
ഞാന്‍.


* തുലുങ്കി: മലബാര്‍ മേഖലയിലെ സ്ത്രീകള്‍ കാതില്‍ അണിഞ്ഞിരുന്ന ആഭരണം.

Monday, December 13, 2010

താരാട്ട് അഥവാ തെരുവിന്റെ പാട്ട്



















രാരീരം പാടുവാന്‍ അമ്മയില്‍ പാട്ടില്ല
ഉണ്ണീ കരയാതുറങ്ങ്,
ദുഃഖം ചുരത്തുന്ന മാറിടം പുല്‍കി നീ
രാവ് പുലരാനുറങ്ങ് .

താരാട്ടു തൊട്ടിലില്‍ ആട്ടിയുറക്കുവാന്‍
'ഓമനത്തിങ്കള്‍ കിടാവൊ'ന്നു പാടുവാന്‍
അക്ഷരപ്പൂക്കളാല്‍ തൂക്കം നടത്തുവാന്‍
അമ്മയ്ക്ക് കൊതിയെത്രയുണ്ണീ.

അമ്മിഞ്ഞ നല്‍കുവാന്‍ പൂതിയില്ലാഞ്ഞല്ല
അമ്മയ്ക്ക് വയ്യെന്റെ ഉണ്ണീ .
നാക്കിലപന്തിയില്‍ അന്നം തിരയേണ്ട
അന്യരല്ലേ നമ്മള്‍ മണ്ണില്‍!

ഭ്രഷ്ടെന്ന വാക്കിലും അര്‍ത്ഥം തികയാതെ
പുതുവാക്ക് തേടുന്ന ലോകം
ആട്ടിയകറ്റുവാന്‍ പെറ്റിട്ടു പോയതില്‍
മാപ്പ് തന്നീടുക ഉണ്ണീ.

നമ്മെ തഴുകുന്ന കാറ്റു പോലും
നൂറാറ്റില്‍ കുളിക്കേണമുണ്ണീ .
നമ്മെ കുളിപ്പിക്കും വെണ്ണിലാവും
നാളെ ആകാശഗംഗയില്‍ മുങ്ങും!

കാമാര്‍ത്തിക്കണ്ണുകള്‍ നോക്കിപ്പഴുപ്പിച്ച
കൌമാരമമ്മയില്‍ വാടിക്കൊഴിയവേ
വിത്തുവിതച്ചിട്ടു കൊയ്യാതെ പോയവന്
മുഖമില്ല മനമില്ല ഉണ്ണീ!

പാടുവാന്‍ പാട്ടൊന്നു മൂളിവെച്ചേക്കുക
നാളേയ്ക്കു വേണ്ടി നീ ഉണ്ണീ .
പട്ടിണിപ്പള്ളയില്‍ താളം പിടിക്കുക
രാഗം വിരിയട്ടെയുള്ളില്‍.

രാരീരം പാടുവാന്‍ അമ്മയില്‍ പാട്ടില്ല
ഉണ്ണീ കരയാതുറങ്ങ്,
ദുഃഖം ചുരത്തുന്ന മാറിടം പുല്‍കി നീ
രാവ് പുലരാനുറങ്ങ്

________________
oil paint : Amanda Greavette

Monday, December 6, 2010

വാര്ത്തയാവാത്തവര്‍

എനിക്കറിയില്ല,
ചേട്ടാ പത്രമെന്ന്
നനഞ്ഞും വിയര്‍ത്തും
ചൂളമടിച്ചും ദിനവും കണി തന്ന
അവനെ.

കടും ചെമപ്പില്‍ കുറുന്നനെ
കറുത്ത വരയുള്ള കുപ്പായത്തിന്റെ
കഴുത്തിന്‌ താഴെ രണ്ടാമത്തെ
ഹുക്കാണ് പൊട്ടിയത്.
അവനു പാകമല്ലാത്ത
കരിമേഘം പടര്‍ന്ന
നീലക്കുപ്പായത്തില്‍
ഒടുവിലത്തതും.
ഇനിയുമുണ്ടാവാമൊന്ന്,
ഓണക്കോടിയായ്
കരുതിവെച്ചത് -
ആവോ എനിക്കറിയില്ല.

സച്ചിനും സല്‍മാനും സാനിയയും
എന്‍റെ ബെഡ്കോഫിയില്‍
ബ്രിട്ടാനിയ ചാലിച്ച്
ഉമ്മറത്തൊപ്പമിരിക്കുമ്പോള്‍
സൈക്കിള്‍ ബെല്ലില്‍
ചിരിയൊതുക്കി
ഒരു കുന്നിറക്കത്തിന്റെ
വേഗത്തിലവന്‍
മടങ്ങിയിട്ടുണ്ടാവണം -
ഇല്ല, എനിക്കറിയില്ല.

കാളയും കരടിയും
അമറിത്തിമിര്‍ക്കുമ്പോള്‍
ഇന്നലെ വരാതെ
ഇന്നും വൈകിയതെന്തെന്ന്
കയര്‍ക്കുന്ന എനിക്ക്,
കനത്തു പെയ്യുന്ന
കരിമേഘമുള്ള
നീലക്കുപ്പായമുയര്‍ത്തി
മെലിഞ്ഞൊട്ടിയ
നെഞ്ചിന്‍ കൂട്ടിലെ
ചരമക്കോളത്തില്‍
ചിരിക്കുന്ന അമ്മയെ കാട്ടിത്തന്നു
ഞാനറിയാതെ പോയ
അവന്‍.

കൂടെയുള്ളവര്‍