Wednesday, November 8, 2017

കടലിലേക്കൊരു തിര

കടല് കാണുകയാണ്

ശാന്തമെന്ന് ഭാവിച്ച്
ഉഗ്രത്തിരമാലകളെ
ഗര്‍ഭം ചുമക്കുന്നൊരു 
കരിങ്കടല്‍

കുട്ടികള്‍
കരയിലിരുന്ന് 
കള്ളിയെന്നു 
കളിയെഴുതുമ്പോള്‍ 
കണ്ണീരുകൊണ്ട് 
കള്ളമെന്നു തിരയടിക്കുന്ന
സങ്കടക്കടല്‍

കാഴ്ചവട്ടം നിറയെ
പൊട്ടിച്ചിരികളുടെ
കപ്പലണ്ടി മണങ്ങള്‍
പൊട്ടാതെ ബാക്കിയായ 
കള്ളുകുപ്പികള്‍ 
പുറംകടലില്‍ 
സിന്ദൂരം പടര്‍ത്തി
സൂര്യനൊപ്പം 
ഇരുട്ടിലലിയുന്ന
പെണ്ണുടലുകള്‍
പൊട്ടിയ പട്ടങ്ങളിലെ 
മുത്തുകള്‍, വര്‍ണചരടുകള്‍
ഉപ്പിലിട്ട കിനാവുകള്‍...
കടലോളം വലിയൊരു 
ചരിത്രം എഴുതാനുണ്ടാവും
ഓരോ തീരങ്ങള്‍ക്കും
 
വീടണയുമ്പോള്‍
കടലും കൂടെ പോരും
ഉപ്പിലിട്ടത് പോലെ 
വിയര്‍ക്കും
ഉള്ളിലെ കടല്‍ 
തിരമാലക്കുഞ്ഞിനെ 
പ്രസവിക്കും 

തീരങ്ങളില്‍ ആറാനിടുന്ന 
ജീവിതങ്ങളുടെ 
കണ്ണീരലിഞ്ഞാവണം
കടലിങ്ങനെ ഉപ്പിച്ചു പോയത്.

Tuesday, September 27, 2016

ചരമം













അടുത്തിടം വരെ
ചാറ്റിലും
വാളിലും 
ഹായ് ബായ് 
പറഞ്ഞൊരാളുണ്ട്
പത്രത്താളിലെ 
മീസാന്‍കല്ലുകള്‍ക്കിടയില്‍ 
അതേപോലെ
ചിരിക്കുന്നു.
ഹൃദയം കൊണ്ടൊരു 
ഇഷ്ടം കൊടുത്തു 
പിന്നാലെ വന്നേക്കാമെന്ന് 
കമന്റും.

എന്തെളുപ്പത്തിലാണ് 
ഒരു പ്രൊഫൈല്‍ ഫോട്ടോ 
ചരമകോളത്തിലേക്ക് 
മാറ്റിപ്പതിക്കുന്നത്!

Monday, September 19, 2016

ഭാഗം


അവസാന പിടച്ചിനു മുമ്പ്‌
സ്വന്തം നിഴലനക്കം നോക്കി
മക്കളേന്ന് വിളിച്ചിട്ടുണ്ടാവും.
ചുണ്ടിലൊലിച്ച കണ്ണീര്‍
നുണഞ്ഞു നുണഞ്ഞ്
ദാഹം തീര്‍ത്തിട്ടുണ്ടാവും.
'എന്‍റെ കുട്ട്യോള്‍ക്ക്‌
വല്ലതും പറ്റ്യോന്‍റെ ദേവ്യേ'ന്ന്
ആത്മാവിനോട് സങ്കടപ്പെട്ട്
അകക്കണ്ണുകൊണ്ട്
പടിപ്പുരയിലേക്കൊരു നോട്ടമെറിഞ്ഞ്
കണ്ണടച്ചിട്ടുണ്ടാവും.
മരണം വരെ കൂട്ടിരുന്ന
ഏകാന്തത വിളിച്ചു പറയുന്നുണ്ട്,
ഭാഗമെടുപ്പിന്റെ
പിടിവലിക്കൊടുവില്‍
അസ്ഥിപഞ്ജരമെങ്കിലുമവിടെ
ബാക്കിവെച്ചേക്കണമേയെന്ന്!

ഒസ്യത്ത്



ചുട്ടുപൊള്ളുന്ന
പനിക്കാലത്ത്
നീ കുറുക്കിയ
ചുക്കുകാപ്പി കുടിക്കുന്ന
ലാഘവത്തില്‍
മരിച്ചങ്ങു പോണം.

നെറ്റി ചുളിച്ച്
മൂക്ക് പൊത്തി
മരണത്തെയങ്ങു
വലിച്ചു കുടിക്കണം.
മൂക്ക് ചുവപ്പിച്ച്
തല കുടയുമ്പോള്‍
മരണം നെഞ്ചിലൂടെ
പുകഞ്ഞു തുടങ്ങണം.

ഇത്രപെട്ടെന്ന്
തണുത്തുറഞ്ഞല്ലോയെന്ന്
നീ കൈപ്പുറം തഴുകുന്ന
മാര്‍ദവത്തില്‍ 
ഒരു ഇളം ചിരി
ബാക്കിവെക്കണം.
ഒരു രാപ്പനി പോലെയെന്ന്
നീ പോലും കൊതിക്കണം!

മരണമേ



ഒരു കലണ്ടര്‍ താളുകൂടി
ചീന്തിയെറിഞ്ഞ്
പാഞ്ഞു വരികയാണ്.
കായ്ച്ചതും കരിഞ്ഞതും
കണക്കെടുപ്പിന്റെ കോളത്തില്‍
തമ്മില്‍ തല്ലുന്നുണ്ട്.
ഡിജിറ്റല്‍ വാച്ചും
ഹൃദയധമനിയും
ഞാനാദ്യമെന്നു
വാശികാട്ടുന്നുണ്ട്.
അകച്ചുമരിലെ
പുതിയ കലണ്ടറക്കങ്ങളില്‍
ഏതോ ഒന്ന് 
ചുവക്കാനൊരുങ്ങുന്നുണ്ട്.

ചക്രക്കറക്കത്തില്‍
നീര്‍ച്ചാല്‍കയത്തില്‍
വെള്ളമാലാഖമാര്‍ക്ക് നടുവില്‍
ആള്‍ക്കൂട്ടത്തിനിടയില്‍
മരണമേ...
എവിടെയാണെനിക്കുള്ള വാതില്‍
നീ പണിതുവെച്ചത്?

കാക്കച്ചോദ്യം



കഴുകിക്കമഴ്ത്തിയ 

ചോറ്റുകലം കണ്ട് 
കരഞ്ഞു പോയതാണ്. 
അപ്പോഴേക്കുമെന്തിനാണ് 
വിരുന്നുകാരെന്നോര്‍ത്ത്‌ 
കരളില്‍ കനലെരിക്കുന്നത്?

വിരഹം



കേട്ടോ പെണ്ണേ,
തളരാതെ തുഴയെറിയുമ്പോഴും
ഇനിയുമെത്രയെന്ന് 
കടല്‍ദൂരം കാട്ടി 
പേടിപ്പിക്കുന്നുണ്ട്
ദൂരെയൊരു കര.
എത്രയായാലും
നിന്റെ കണ്ണീര്‍ക്കടലോളം
വരില്ലല്ലോയെന്ന്
നെടുവീര്‍പ്പിടുന്നുണ്ട് 
ഞാന്‍.

കൂടെയുള്ളവര്‍