Wednesday, June 30, 2010

ആത്മകഥ


നിറയെ
അക്ഷരത്തെറ്റുകളാണ്.

തിരുത്തിയിട്ടും
ശരിയാവാതെ
ജീവിതമെന്നത്
തെറ്റിക്കിടപ്പുണ്ട്.

അളന്നു മുറിച്ച
വാക്കുകളെ പോലും
നാണിപ്പിക്കുന്ന
ചില അക്ഷരങ്ങളുണ്ട്,
'ഛെ!'

നാവനങ്ങാതെ
നോവു പെരുത്ത്
കനത്തു പെയ്തു പോവുന്ന
ചില നെടുവീര്‍പ്പുകളുണ്ട്,
'ഹൊ!'

വിരാമത്തിനൊടുവില്‍,
വാക്കിനും
നാക്കിനുമൊതുങ്ങാത്ത
വാചാലതയുള്ള
കുറേ മൗനങ്ങളുമുണ്ട്!

Sunday, June 27, 2010

ജീവിതയാത്ര

തിരിഞ്ഞോടാനോങ്ങുകയാണ്,
ദൂരത്തിന്റെ അറ്റത്തെ പിറകോട്ടോടിക്കാന്‍
കുതിച്ചു പാഞ്ഞ വണ്ടിക്കാരന്‍.

ര്‍ ര്‍ ര്‍റെന്ന ആജ്ഞയ്ക്ക്
പൊടിമഴ തീര്‍ത്തു പാഞ്ഞ
കാളയ്കല്ല പിഴച്ചതെന്നു തീര്‍ച്ച.

കൈവിരലിനെ ആണിയാക്കാന്‍
കൈകേയി ഇല്ലെന്ന്
ചക്രം അലറി വിളിച്ചതാണ്.

തിരിഞ്ഞൊന്നു നോക്കാതെ
പാത മറന്ന്,
പാഥേയം വെടിഞ്ഞുള്ള
പാച്ചിലായിരുന്നു.

തകര്‍ന്നടിഞ്ഞപ്പോള്‍ തിരയുകയാണ്,
മുനയൊടിഞ്ഞ ആണിയും,
പൊടി വിഴുങ്ങിയ വഴിയടയാളവും!

തിരിഞ്ഞോടാനോങ്ങുകയാണ്,
വഴിയടഞ്ഞ വണ്ടിക്കാരന്‍!

Saturday, June 19, 2010

കളിയെഴുത്ത്


മഞ്ഞയും നീലയും ചുവപ്പും ജേഴ്സികള്‍
ഭൂപടത്തിലെ അതിര്‍ത്തികളെ മായ്ക്കുന്നതിനാലാവാം,
വിണ്ടുകീറിയ വിയര്‍പ്പുനിലത്തില്‍ നിന്നും
ഈന്തപ്പന തണലിലേക്ക്‌ ഫ്രീകിക്കെടുക്കുമ്പോള്‍
വിരലൊടിഞ്ഞു പോയ ഷുക്കൂറലി 'മെസ്സി'യാവുന്നതും,
അമ്മക്കവിളിലെ കണ്ണീര്‍രേഖയില്‍ നിന്നും
ഹോസ്പിറ്റല്‍ കോമ്പൌണ്ടിന് വെളിയിലേക്കുള്ള
ലോങ്ങ്‌ ത്രോയില്‍ ഫൗള്‍ പിണഞ്ഞ
മനോജ്‌ കുമാര്‍ 'കക്ക'യാവുന്നതും,
ദീര്‍ഘനിശ്വാസങ്ങള്‍ കൊണ്ട്
വുവുസേല തീര്‍ത്ത്
ഒരു ഗ്രാമം തന്നെ ആഫ്രിക്കയാവുന്നതും!

ദേശവും വേഷവും ഭാഷയും ചവിട്ടി തെറിപ്പിച്ച്,
വായുവില്‍ കുതിച്ചുയര്‍ന്ന് കരണം മറിഞ്ഞ്
വര്‍ഗവും വര്‍ണവും കുത്തിയകറ്റി
വെളിച്ചം പകര്‍ന്ന മൈതാനത്ത്
ഇടങ്കാലന്‍ കോര്‍ണര്‍ കിക്കുകള്‍
പ്രതിരോധ കോട്ടകളെ തകര്‍ക്കുന്ന പോലെ
മനസ്സിനകത്തെ അതിര്‍ത്തിക്കെട്ടുകളും
തകര്‍ത്തതിനാലാവാം,
ത്രിവര്‍ണത്തെ ഏകവര്‍ണം വിഴുങ്ങിയത്
അപരാധമാവാതെ പോയതും.

അല്ലെങ്കിലും
വേട്ടയാടി മൂലയിലൊതുക്കപ്പെടാന്‍
ഫുട്ബോളിന് ഒരു മൂല പോലുമില്ലല്ലോ!

മെയ്യൂക്കിന്റെ ചതിക്കളങ്ങളില്‍,
തൊടുത്തു വിടുന്ന ഷോട്ടുകള്‍
ക്രോസ് ബാറില്‍ തട്ടി മടങ്ങുന്ന ജീവിതങ്ങള്‍ക്ക്
സമനില പിടിക്കാനെങ്കിലുമൊരു കളി
കാത്തിരിക്കാതെ വയ്യല്ലോ!

Monday, June 7, 2010

ബാച്ചിലര്‍ റൂം


തെക്കനും വടക്കനുമുണ്ട്,
ഇടയിലെവിടെയൊക്കെയോ
തെക്കും വടക്കുമില്ലാത്ത ഞാനും.

അപ്പി തെക്കന് കൂട്ടാവുമ്പോള്
‍വടക്കന്‍ മൂക്കുപിടിച്ച് അറച്ചങ്ങനെ.
പത്തല്‍ അന്നമായും വടിയായും
വടക്കും തെക്കും തര്‍ക്കിക്കുമ്പോള്
‍എന്‍റെ ചിരി അതിര്‍ത്തി ഭേദിച്ച്
തെക്കുവടക്ക് പടര്‍ന്ന്
ചിരിച്ചു ചിരിച്ച് കണ്ണ് നിറഞ്ഞ്
പുതപ്പിനടിയില്‍ വിറച്ചു വിറച്ചങ്ങനെ!

മനസ്സ് ചൊരിഞ്ഞ ഉപ്പുനീര്‍ കുടിച്ചു വീര്‍ത്ത
തലയിണക്കടിയില്‍ മിസ്സ്ഡ് കോളായും
മെസേജായും പരിഭവങ്ങളുടെ ഞരക്കം.

ഉറങ്ങാതെ ഉറങ്ങിയ കണ്ണ് നിറയെ
തൊടാതെ തൊട്ട പൈതലിന്റെ കുസൃതി.
ഉരുള വാരിക്കൊടുത്ത കൈവിരലില്
‍പാല്‍പല്ലിന്‍ കടിയേറ്റ പുഞ്ചിരി,
വിരഹത്തിനൊടുവില്‍ മരവിച്ചു പോയ
കലങ്ങിയ കണ്ണിന്‍റെ ചുവന്ന നോട്ടം.

കട്ടിലിന്‍റെ ഞരക്കവും കൂര്‍ക്കം വലിയും
ഏസിയുടെ കുളിര്‍ത്ത സീല്‍ക്കാരവും
ഉറക്കമില്ലാത്തവരുടെ തേങ്ങലും
തെക്കും വടക്കുമില്ലാതെ
തമ്മിലറിഞ്ഞ് ഒരൊറ്റ ഭാഷയായ്‌
ഒരു രാവു കൂടി പുലര്ന്നതറിയാന്
‍അലാറവും കാത്ത് മിഴിയടച്ചങ്ങനെ.

കവിത പാഥേയത്തില്‍ വായിക്കുമല്ലോ.

കൂടെയുള്ളവര്‍