Monday, March 8, 2010

മടക്കം

പോകാനായില്ലേ എന്ന വിളി
മലക്കുല്‍ മൗത്തിന്റേതായിരുന്നു.*

പകലുറക്കം തളര്‍ത്തിയ
കണ്ണുകളില്‍
ഭീതി പടര്‍ന്നതും
നെഞ്ചിന്‍ കൂടിനുള്ളില്‍
ഇടിവാള്‍ പതിച്ചതും
എന്നെ വിട്ടേക്കൂ എന്ന്
ഒച്ചയില്ലാതെ അലറിയതും
വിധിപാലകനെ ഒട്ടും തളര്‍ത്തിയില്ല.

പെരുവിരലില്‍
പെരുത്ത്‌ തുടങ്ങിയ വേദന
മുട്ടുകാലിലിഴഞ്ഞു
അരക്കെട്ടിനെ ഉലച്ച്‌
വയറിലൂടെ കരളിലൂടെ
ചങ്കില്‍ പിടിച്ചു തലയോട്ടിയിലേക്ക്.

വെറുതെയെങ്കിലും
ഒന്ന് പിടഞ്ഞു നോക്കി
കുടഞ്ഞലറി നോക്കി
ഉറക്കം ഉലഞ്ഞ്
സ്വപ്നം തെറിച്ചു പോയാലോ!

നെയ്യുറുമ്പുകളുടെ
മൗനജാഥയ്ക്ക് വഴിയൊരുക്കി
കാലന്‍ നടന്നകന്നപ്പോഴേയ്ക്കും
സ്വപ്നവര്‍ണങ്ങള്‍ ഏഴും
വേഗത്തില്‍ കറങ്ങി
എന്റെ മുകളില്‍
വെള്ള മൂടിയിരുന്നു!


* മരണത്തിന്റെ മാലാഖ

37 comments:

ശ്രദ്ധേയന്‍ | shradheyan said...

ആര്‍ക്കറിയാം, വെള്ള മൂടുന്നതെപ്പോഴെന്ന്!

റിസ് കുവൈത്ത് said...

പെരുവിരലില്‍ പെരുത്ത്‌ തുടങ്ങിയ വേദന മുട്ടു കാലിലിഴഞ്ഞു അരക്കെട്ടിനെ ഉലച്ച്‌ വയറിലൂടെ കരളിലൂടെ ചങ്കില്‍ പിടിച്ചു തലയോട്ടിയിലേക്ക്!

സത്യം! മരണം കണ്ട് കൊണ്ടിരിക്കേണ്ടി വന്നിട്ടുണ്ടൊരിക്കല്‍! വല്ലാത്തൊരു പിടച്ചല്‍ തന്നെ :(

മുരളി I Murali Nair said...

വെള്ളമൂടും മുന്‍പ് ചെയ്തുതീര്‍ക്കാന്‍ കാര്യങ്ങള്‍ ഒട്ടേറെയുണ്ട്..
"But I have promises to keep,
And miles to go before I sleep"

'മടക്കം' നന്നായെടോ.
'മടങ്ങാന്‍' ഇഷ്ടമല്ലെങ്കിലും.

ശ്രീ said...

"വെറുതെയെങ്കിലും
ഒന്ന് പിടഞ്ഞു നോക്കി
കുടഞ്ഞലറി നോക്കി
ഉറക്കം ഉലഞ്ഞ്
സ്വപ്നം തെറിച്ചു പോയാലോ!"

നന്നായി, മാഷേ

വാഴക്കോടന്‍ ‍// vazhakodan said...

മരണം എന്നായാലും ഉറപ്പാ! അത് കൊണ്ട് ഹോം വര്‍ക്കൊന്നും നാളെക്കായി മാറ്റി വെക്കണ്ട! :)

പട്ടേപ്പാടം റാംജി said...

കാത്തിരിക്കേണ്ട.
വെള്ള മുടുമ്പോള്‍ മുടട്ടെ.....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കരിനാക്ക് കൊണ്ട് ഒന്നും പറയരുത്.. പേടിപ്പിക്കരുത്..

ഒരു നുറുങ്ങ് said...

“സ്വപ്നവര്‍ണങ്ങള്‍ ഏഴും
വേഗത്തില്‍ കറങ്ങി
എന്റെ മുകളില്‍
വെള്ള മൂടിയിരുന്നു!“

exit ആയോ ?

മോഹനം said...

നാളെ ചെയ്യാം എന്നു കരുതിവയ്കുന്നവരേ,
നിങ്ങള്‍ നാളെയും ഇതേപോലെ,
വെള്ള മൂടാതെ വിറങ്ങലിക്കാതെ,
തുടരുമെന്നുറപ്പില്ലാതെ,
ഇന്നും ഇന്നലെയും
നല്‍കിയ ദൈവത്തിനോട്
നന്ദി ചൊല്‍‌ക നീ...

റ്റോംസ് കോനുമഠം said...

വെറുതെയെങ്കിലും
ഒന്ന് പിടഞ്ഞു നോക്കി
കുടഞ്ഞലറി നോക്കി
ഉറക്കം ഉലഞ്ഞ്
സ്വപ്നം തെറിച്ചു പോയാലോ

പകല്‍കിനാവന്‍ | daYdreaMer said...

കരിനാക്ക്! :)

മുഫാദ്‌/\mufad said...

എന്നാലും നാം അറിയില്ല വെള്ള മൂടുമെന്ന്...
ഓരോ ഞാനും
നിന്റെ മരണത്തില്‍
കണ്ണ് തുടയ്ക്കുന്നുന്ടെന്ന്..

എന്നുമുണ്ടാകുമെന്നോ പ്രേക്ഷകനായി ഞാന്‍...

സിനു said...

വായിച്ചപ്പോള്‍ ശരിക്കും ഒരു പേടി തോന്നിപ്പോയി.
ഒരുനാള്‍ എല്ലാവരെയും പിടി കൂടുന്ന ഒരു സത്യം.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പെരുവിരലില്‍ പെരുത്ത്‌ തുടങ്ങിയ വേദന മുട്ടു കാലിലിഴഞ്ഞു അരക്കെട്ടിനെ ഉലച്ച്‌ വയറിലൂടെ കരളിലൂടെ ചങ്കില്‍ പിടിച്ചു തലയോട്ടിയിലേക്ക്!
അപ്പം ഇങ്ങനെയാണു മരണം വരുന്നതല്ലേ?

അഭിജിത്ത് മടിക്കുന്ന് said...

മരണത്തിനെ വ്യത്യസ്തമായി ആവിഷ്കരിച്ചിരിക്കുന്നു.
വരികളില്‍ ഒരു മരവിപ്പ് അനുഭവപ്പെടുന്നല്ലോ ശ്രദ്ധേയേട്ടാ.വിഷയം മരണമായതായതുകൊണ്ടാകാം.
അപ്പൊ ഇനി കരിനാക്ക് വളയുമ്പോള്‍ സൂക്ഷിക്കണം അല്ലെ?
അമ്മോ ഞാന്‍ ഈ വഴിക്ക് വന്നിട്ടേ ഇല്ല.;)

തബ്ശീര്‍ പാലേരി said...

''മടക്കം'' ഉള്ളീല്‍ കിടക്കുന്നുണ്ട്, നീണ്ട്..നിവര്‍ന്ന്...
എപ്പോഴും വരാവുന്ന ആ അതിഥിക്ക് ഞാന്‍ വിരുന്നൊരുക്കി വെച്ചില്ലല്ലോ.

ഇപ്പൊഴാണു ഇതു കണ്ടത്.
പുതിയ പോസ്റ്റിന്റെ ലിങ്ക് അയച്ചു തരുമോഎന്നും?
thabshi@gmail.com

sm sadique said...

മരണ ഭയം ഇല്ലാത്തത് ആര്‍ക്ക് ? ഭയക്കേണ്ട ;ഒരു ദിനം പോയെതീരു.

ശ്രദ്ധേയന്‍ | shradheyan said...

റിസ് കുവൈത്ത്,
മുരളി ,
ശ്രീ,
വാഴക്കോടന്‍ ,
പട്ടേപ്പാടം റാംജി,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
ഒരു നുറുങ്ങ്,
മോഹനം,
റ്റോംസ് കോനുമഠം,
പകല്‍കിനാവന്‍ ,
മുഫാദ്‌,
സിനു,
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍,
അഭിജിത്ത് മടിക്കുന്ന്,
തബ്ശീര്‍ പാലേരി,
sm sadique :

മടക്കം ഇഷ്ടപ്പെട്ട (മടങ്ങാന്‍ ഇഷ്ടപ്പെടാത്ത) എല്ലാവര്ക്കും നന്ദി.. ജ്യോനവനെ മറന്നതല്ല; അറംപറ്റാത്തിരിക്കട്ടെ ല്ലേ? എന്നാലും എല്ലാവരും പറഞ്ഞ പോലെ നമുക്ക് മടങ്ങാതിരിക്കാനുമാവില്ലല്ലോ!

അമീന്‍ വി സി said...

നന്നായി, മാഷേ

കൊലകൊമ്പന്‍ said...

" * മരണത്തിന്റെ മാലാഖ "

ഒരു കാര്യം മനസിലായി..
അപ്പോള്‍ സ്റ്റാര്‍ ആണ് മരണത്തിന്റെ മാലാഖ അല്ലെ ?

കൊള്ളാംട്ടോ ;-)

mazhamekhangal said...

karinakku valakkarutheee!!!

Cm Shakeer(ഗ്രാമീണം) said...

"ഒരിക്കലുമല്ല! ജീവന്‍ തൊണ്ടക്കുഴിയിലെത്തുകയും, മന്ത്രിച്ചൂതാനാരുണ്ട് എന്നന്വേഷിക്കപ്പെടുകയും,താന്‍ ഈ ലോകത്തോട് വിടപറയുകയാണെന്ന് മനസ്സിലാക്കുകയും,കണങ്കാല് കണങ്കാലുമായി കെട്ടിപ്പിണയുകയും ചെയ്യുമ്പോള്‍, അതാണ് നിന്റെ നാഥങ്കലേക്ക് പോകാനുള്ള ദിവസം".
വിശുദ്ധ [ഖുര്‍ആന്‍.75:18-20)]

കവിത നന്നായിട്ടുണ്ട്.എല്ലാ രസങ്ങളേയും കെടുത്തിക്കളയുന്ന മരണമെന്ന യാഥാര്‍‍ത്യത്തെ അഭിമുഖീകരിക്കാതെ ഒരാള്‍ക്കും ഈ ഭൂമിയില്‍ രക്ഷയില്ല.

Layana said...

“സ്വപ്നവര്‍ണങ്ങള്‍ ഏഴും
വേഗത്തില്‍ കറങ്ങി
എന്റെ മുകളില്‍
വെള്ള മൂടിയിരുന്നു!“

എല്ലാ വര്‍ണങ്ങളേയും മായ്ക്കുന്ന വെള്ള. എല്ലാ ശബ്ദങ്ങളേയും മൂടുന്ന മൌനം.

ഇസ്മായില്‍ കുറുമ്പടി ( തണല്‍) said...

പിടക്കാന്‍ കഴിഞ്ഞവര്‍ ,
അലറാന്‍ കഴിഞ്ഞവര്‍
ശുഭ്രവസ്ത്രം മൂടി
കണങ്കാല്‍ കെട്ടി
കിടക്കാന്‍ കഴിഞ്ഞവര്‍-
ഭാഗ്യം കനിഞ്ഞവര്‍!

പിടക്കാന്‍ കഴിയാതെ,
അലറാനാവാതെ
നിമിഷാര്‍ദ്ധത്തില്‍
മാംസവും അസ്ഥിയും
നീണവും വിസര്‍ജ്യവും
കൂടിക്കലര്‍ന്ന്
ചതഞ്ഞരഞ്ഞ് .........

ഈശ്വരാ രക്ഷതു..

തെച്ചിക്കോടന്‍ said...

ശ്രദ്ധേയാ പേടിപ്പിക്കല്ലേ, കരിനാക്ക് !

ശ്രദ്ധേയന്‍ | shradheyan said...

നന്നായെന്നു പറഞ്ഞ അമീന്,
മരണത്തിന്റെ മാലാഖയെ സ്റ്റാര്‍ ആക്കിയ കൊലകൊമ്പന് :),
കരിനാക്ക് വളച്ചതിനെ 'പേടിച്ച' മഴമേഘങ്ങള്‍ക്ക്,
തെച്ചിക്കോടന്,
ഖുര്‍ആന്‍ വചനങ്ങളിലൂടെ മരണാവസ്ഥയെ ഓര്‍മിപ്പിച്ച ഷകീര്‍ ഭായിക്ക്,
വെള്ളയ്ക്കും മൌനത്തിനും നിര്‍വചനമൊരുക്കിയ ലയനയ്ക്ക്,
അര്‍ത്ഥപൂര്‍ണമായ അനുബന്ധ കവിതയിലൂടെ മരണത്തിനു പുതിയ അനുഭവ തലം നല്‍കിയ ഇസ്മായില്‍ കുറുമ്പടിയ്ക്ക്
വായിച്ചു പോയ മറ്റെല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

സെറീന said...

ആരവങ്ങളെല്ലാം ഒടുങ്ങുന്ന ഒരു ദിവസം..
അഗാധമായ ഉറക്കത്തിന്റെ സ്വസ്തി..ഹ!

Manoraj said...

നന്നായിട്ടുണ്ട്‌..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മരണം ; ശ്വശ്വതമായ സത്യം.
അടുത്ത നിമിഷം അതണയുമ്പോൾ
അകലേക്കാട്ടിയോടിക്കാനാവില്ലയെന്നറികിലും
അകം പിടയാതെ അരികിലേക്ക് വിളിക്കാ‍നാവുമോ !!

ആത്മ പരിശോധന അനിവാര്യമായിരിക്കുന്നു.

നന്ദി ഈ വരികൾക്ക്

ശ്രദ്ധേയന്‍ | shradheyan said...

ഹ! കൊണ്ട് നിര്‍ത്താനാണ് സെറീനാ പാട്. ഹൊ! ആവാതിരിക്കനാണ് തേട്ടം.

നന്ദി, വായനയ്ക്കും അര്‍ത്ഥപൂര്‍ണമായ വരികള്‍ക്കും.

----------

@മനോരാജ്: വീണ്ടും വരുമല്ലോ.. നന്ദി.

-----------

ബഷീര്‍ ഭായ് : അന്ത്യ വിചാരണയ്ക്ക് മുമ്പ് ആത്മവിചാരണ നടത്താനുള്ള ആഹ്വാനമാണ് പ്രചോദനം. നല്ല വാക്കുകള്‍ക്കു നന്ദി.

സ്വപ്നസഖി said...

ഉറക്കത്തില്‍, ഒരു സ്വപ്നം പോലെ മരണം വന്നുവിളിച്ചാല്‍ മടങ്ങാനൊരുക്കമാ.......
വല്ല മാറാരോഗവും വന്നു
മരണം കാത്തു
കിടക്കുന്നതെനിക്കാലോചിക്കാന്‍വയ്യ...
എങ്ങനെയായാലും.....ഒരിക്കല്‍ മരിക്കണമല്ലോ.....

‘മടക്കം’ വളരെനന്നായിട്ടുണ്ട്.......

മരഞ്ചാടി said...

മടക്കം, ഒരാള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയാത്ത മടക്കയാത്ര! നമ്മളിലെത്രപേര്‍ മരണത്തിന്റെ മാലാഖയെ ഓര്‍ക്കാറുണ്ട്? അന്യന്റെ സ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള പരക്കം പാച്ചിലില്‍ ‘നമുക്കന്യനായ’ നമ്മുടെ കൂട്ടാളിയല്ലെ മരണം?!

നല്ല വരികള്‍

jayanEvoor said...

അതെ...

ആര്‍ക്കറിയാം, വെള്ള മൂടുന്നതെപ്പോഴെന്ന്!

ചിന്തനീയമായ വരികൾ!

ഷാജി അമ്പലത്ത് said...

അതെ

OAB/ഒഎബി said...

വായിച്ച് വായിച്ച് ഇപ്പൊ പേടി മാറി.

ശ്രദ്ധേയന്‍ | shradheyan said...

ശരിയാണ് സ്വപ്നസഖീ, അഭിനന്ദനത്തിനു നന്ദി.

അതെ, മരഞ്ചാടി. നാം മറന്ന, അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുന്ന സത്യം. വായനയ്ക്ക് നന്ദി.

jayanEvoor : നന്ദി

ഷാജി അമ്പലത്ത് : വീണ്ടും വരുമല്ലോ

OAB/ഒഎബി: മാറ്റി അല്ലെ? :) നന്ദി .

---------------------------

പ്രിയപ്പെട്ട വായനക്കാരെ, വായനയുടെ സൗകര്യത്തിന് വേണ്ടി 'കരിനാക്ക്' വിഭജിക്കുകയാണ്. കഥ-കവിത-കാഴ്ച വിഭാഗങ്ങള്‍ക്ക് മാത്രമായി 'ശ്രദ്ധേയം' തുറന്നിരിക്കുന്നു. 'കരിനാക്ക്' ഡോട്ട് കോമിലേക്ക് മാറിയ വിവരവും ഇതോടൊപ്പം അറിയിക്കുന്നു. തുടര്‍ന്നും വായനയും അഭിപ്രായ പ്രകടനങ്ങളുമായി കൂടെ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.

Sabu Hariharan said...

നന്നായിരിക്കുന്നു!!
ആശംസകൾ

കൂടെയുള്ളവര്‍