Monday, September 19, 2016

ഭാഗം


അവസാന പിടച്ചിനു മുമ്പ്‌
സ്വന്തം നിഴലനക്കം നോക്കി
മക്കളേന്ന് വിളിച്ചിട്ടുണ്ടാവും.
ചുണ്ടിലൊലിച്ച കണ്ണീര്‍
നുണഞ്ഞു നുണഞ്ഞ്
ദാഹം തീര്‍ത്തിട്ടുണ്ടാവും.
'എന്‍റെ കുട്ട്യോള്‍ക്ക്‌
വല്ലതും പറ്റ്യോന്‍റെ ദേവ്യേ'ന്ന്
ആത്മാവിനോട് സങ്കടപ്പെട്ട്
അകക്കണ്ണുകൊണ്ട്
പടിപ്പുരയിലേക്കൊരു നോട്ടമെറിഞ്ഞ്
കണ്ണടച്ചിട്ടുണ്ടാവും.
മരണം വരെ കൂട്ടിരുന്ന
ഏകാന്തത വിളിച്ചു പറയുന്നുണ്ട്,
ഭാഗമെടുപ്പിന്റെ
പിടിവലിക്കൊടുവില്‍
അസ്ഥിപഞ്ജരമെങ്കിലുമവിടെ
ബാക്കിവെച്ചേക്കണമേയെന്ന്!

No comments:

കൂടെയുള്ളവര്‍