Saturday, August 15, 2015

ഇനിയൊന്ന് ഓഫ് ലൈനാവട്ടെ



ഇടയ്ക്കെപ്പോഴെങ്കിലും
ഓഫ് ലൈന്‍ ആവാറുണ്ടോ?

അപ്പോഴാവും 
അയല്പക്കത്തൊരു കുഞ്ഞുവീട്
പൊങ്ങി വരിക.
നഗ്നമായ മേല്‍ക്കൂരയില്‍ 
ഓലയെറിഞ്ഞും 
കോലായയില്‍ കരിമെഴുകിയും 
കുറേപ്പേര്‍ പഴങ്കഥ പറയുക.
നമ്മെ പോലെ മുഖമുള്ള
നമ്മെക്കാള്‍ ചിരിയുള്ള 
അവരൊക്കെയും
എവിടെയായിരുന്നെന്ന് 
ആശ്ചര്യപ്പെടുക.

നോട്ടം 
സൂക്ഷ്മപ്പെടുത്തിയാല്‍,
വീടുകള്‍ക്കിടയിലെ
അതിര്‍ത്തിയില്‍ ഒത്തനടുവില്‍ 
നീണ്ടുവളര്‍ന്നൊരു പ്ലാവുണ്ടാവും
ഇന്ന് ചുള അങ്ങും കുരു ഇങ്ങും 
നാളെ കുരു അങ്ങും ചുള ഇങ്ങും 
ഒറ്റപ്പാത്രത്തില്‍ വേവുകൊള്ളും
പാള വിശറിയില്‍ വേനല്‍ പറക്കും 
പാതിരയായെന്നു പരിതപിക്കും
പൂങ്കോഴിക്കൊപ്പമുണരും.

തൊട്ടു താഴെ
മെലിഞ്ഞൊട്ടിയ പുഴ കൈനീട്ടും
ചെറുസ്പര്‍ശത്താല്‍ നിറഞ്ഞൊഴുകും
വക്കുടഞ്ഞ് പൂതലിച്ച് 
വീഴാനോങ്ങുന്ന മലഞ്ചുവട്ടിലേക്ക് 
നമ്മെ ഒഴുക്കി വിടും 
നോട്ടമേല്‍ക്കുമ്പോഴേക്കും
മല തളിര്‍ത്തു തളിര്‍ത്ത്‌ പച്ചയാവും.

തരിച്ചിരിക്കുമ്പോള്‍
ഒരു പൂമ്പാറ്റ പാറി വരും 
ചിറകു വീശി കാട്ടുപൂക്കളെ കാട്ടും
തൊട്ടാവാടിയില്‍ കാലുരയും
ആട്ടിന്‍ ചൂരില്‍ മുഖം ചുളിയും 
പൂവാലി പെറും, കന്നിനൊപ്പം ഓടും
ഒറ്റക്കൂവലില്‍ പറമ്പ് കളിക്കളമാവും
തൂശനിലയില്‍ പെരുന്നാളുണ്ണും
ഓണനിലാവ് അത്തറ് പൊഴിക്കും. 

ഒരു സ്റ്റാറ്റസിടണം,
എപ്പോഴെങ്കിലുമൊന്ന് 
ഓഫ് ലൈനാകാതെ
എത്ര കാലമാണിനിയും 
സെല്‍ഫിയില്‍ അന്ധരാവുകയെന്ന്!

4 comments:

ramanika said...

സെല്‍ഫിയില്‍ അന്ധരാവുകയെന്നത് കാലത്തിന്റെ ശാപമാണ്

ആശംസകൾ

ajith said...

ഓഫ് ലൈനിലാണ് ലൈക്കുകള്‍ അധികം!!!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഹൃദ്യം..മനോഹരം..

സുധി അറയ്ക്കൽ said...

ഹാവൂ!!!ഓഫ്‌ ലൈൻ ചിന്തകൾ നന്നായിട്ടുണ്ട്‌!!!

കൂടെയുള്ളവര്‍